തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കണ്ടിട്ടുണ്ടെന്ന് പി.ടി. തോമസ്. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ആരോപണം ആവര്‍ത്തിച്ചത്.
ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളത്ത് മാംഗോ മൊബൈല്‍ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി തോമസ് ആരോപിച്ചു.
കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്നും പി.ടി. തോമസ് ചോദിച്ചു. മരംകൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള മാംഗോ മൊബൈല്‍ ഫോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്നു മുഖ്യമന്ത്രി സമ്മതിച്ചെന്നും എന്നാല്‍ അതിനു തൊട്ടുമുന്‍പ് മൊബൈല്‍ ഉടമ അറസ്റ്റിലായെന്നും പി.ടി. തോമസ് കഴിഞ്ഞ ദിവസം സഭയില്‍ ആരോപിച്ചിരുന്നു.
ഇതിനെതിരേ മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ആരോപണം തന്റെമേല്‍ വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാണ് ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്കെന്നു മുഖ്യമന്ത്രി പറഞ്ഞു.
2017 ജനുവരി 22നാണ് പിണറായി വിജയന് എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. ചടങ്ങിനായി എറണാകുളത്ത് തലേന്ന് എത്തിയ മുഖ്യമന്ത്രി മുകേഷ് എം.എല്‍.എയ്ക്കൊപ്പം ഉടമകളെ കണ്ടു. എന്നാല്‍, നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകര്‍ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈല്‍ ഉടമയുമായി കോഴിക്കോട്ട് ഹസ്തദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക