കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അകത്തെ ഇടങ്ങളിൽ മാസ്ക് വയ്ക്കാതെ സംസാരിക്കുന്നതാണ് കൊറോണ വൈറസ് വ്യാപനത്തിന് ഏറ്റവുമധികം സാധ്യതയുണ്ടാക്കുന്നതെന്ന് പഠനം.
സംസാരിക്കുമ്പോൾ പുറന്തള്ളുന്ന വിവിധ വലുപ്പത്തിലുള്ള ശ്വസന കണികകൾ വ്യത്യസ്ത അളവിൽ വൈറസുകളെ വഹിക്കുന്നതായി ജേണൽ ഓഫ് ഇന്റർണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി.
വായുവിൽ മിനിറ്റുകളോളം തങ്ങി നിൽക്കുന്ന ഇടത്തരം വലുപ്പത്തിലുള്ള കണികകളാണ് ഏറ്റവും അപകടകരമെന്നും പഠനം പറയുന്നു. വായുവിലൂടെ ഈ കണികകൾക്ക് അൽപ ദൂരം സഞ്ചരിക്കാനാകും.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്തതും പുക പോലെ വായുവിൽ തങ്ങി നിൽക്കുന്നതുമായ ഈ കണികകൾക്ക് രോഗം എളുപ്പം പരത്താൻ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡയജസ്റ്റീവ്, കിഡ്നി ഡിസീസസിലെ അഡ്രിയാൻ ബാക്സ് പറഞ്ഞു.
മാസ്ക് ഇല്ലാതെ നിരവധി പേർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കുടിക്കുകയും സംസാരിക്കുകയും ചെയ്യുന്ന റസ്റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയവ രോഗവ്യാപന കേന്ദ്രങ്ങളാകുന്നത് ഇക്കാരണത്താൽ ആണെന്നും ബാക്സ് ചൂണ്ടിക്കാട്ടി.
അകത്ത് ആണെങ്കിലും പുറത്താണെങ്കിലും മാസ്ക് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പഠനം ചൂണ്ടിക്കാണിക്കുന്നു. ഓഫീസുകളിലും മറ്റും വെന്റിലേഷൻ ഉറപ്പാക്കണമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക