കോറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികൾക്ക് രോഗം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
കോവിഡ് ബാധിച്ച കുട്ടികൾക്ക് നൽകേണ്ട ചികിൽസയേയും പരിചരണത്തെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് ശിശുരോഗ വിദഗ്ദനും നാഷണൽ കോവിഡ് — 19 ടാസ്ക് ഫോഴ്സിലെ മുതിർന്ന അംഗവുമായ ഡോ. നരേന്ദ്ര കുമാർ അറോറ സംസാരിക്കുന്നു.
മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയ തലത്തിൽ ഒടുവിൽ നടത്തിയ സിറോ സർവേ അനുസരിച്ച്, സർവ്വേയിൽ ഉൾപ്പെട്ട കുട്ടികളിൽ ഇരുപത്തിയഞ്ച് ശതമാനവും കോവിഡ്് ബാധിതരാണ്. പത്ത് വയസ്സിൽ താഴെ പ്രായപരിധിയിലുള്ള കുട്ടികളിൽപ്പോലും മറ്റ് പ്രായത്തിലുള്ളവരെപ്പോലെ തന്നെ രോഗബാധ കാണുന്നു.
ദേശീയ തലത്തിലുള്ള കണക്കനുസരിച്ച്, ഒന്നാം തരംഗത്തിൽ 3 മുതൽ 4 ശതമാനം വരെയുള്ള കുട്ടികൾക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനം തന്നെയാണ് കുട്ടികളിലുള്ള രോഗബാധ. എന്നാൽ, ഇത്തവണ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നു.
ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ ഗുരുതരമല്ലാത്ത വിധം (മൈൽഡ്്) അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികംപേർ കോവിഡ് ബാധിതരാണെങ്കിൽ കുട്ടികൾക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ഭാഗ്യവശാൽ, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളിൽ, പ്രത്യേകിച്ച് പത്ത് വയസ്സിൽ താഴെയുള്ളവരിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.
എന്നാൽ, ജ•നാ ഉള്ള ഹൃദയ രോഗങ്ങൾ, പ്രമേഹം, ആസ്ത്മ, കാൻസർ, ഏതെങ്കിലും തരത്തിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ തുടങ്ങിയവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് ‑19 ബാധിച്ച കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ തികഞ്ഞ ശ്രദ്ധ പുലർത്തണം. രോഗ ബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനു ശേഷമോ ആണ് കുട്ടികളിൽ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.
രണ്ടാം തരംഗത്തിൽ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നുമില്ല. കൂടുതൽ പേർക്ക് രോഗം ബാധിക്കുന്നതിനാൽ രോഗം പിടിപെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു എന്നേയുള്ളു.
മുതിർന്നവർക്ക് രോഗ പ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലിയുണ്ട്. എന്നാൽ, കുട്ടികളെ നമുക്ക് എങ്ങനെ സുരക്ഷിതരാക്കാം?
മുതിർന്ന കുട്ടികൾക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റ് ബിഹേവിയർ) പാലിക്കാം.
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കുന്നത് റെക്കമന്റ് ചെയ്യുന്നില്ല. രണ്ടു മുതൽ അഞ്ച് വരെയുള്ള കുട്ടികൾക്ക് മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്.
അതുകൊണ്ട്, അവർ വീടിനകത്ത് തന്നെ ആയിരിക്കുന്നതാണ് ഉചിതം. അതേസമയം, കായികമായി മുഴുകുന്ന കളികളിൽ അവർ ഏർപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.കുട്ടികളുടെ ശാരീരിക- മാനസിക വളർച്ചയിൽ ആദ്യ അഞ്ചുവർഷം നിർണ്ണായകമാണ്.
മറ്റൊരു പ്രധാനകാര്യം, പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്സീൻ സ്വീകരിക്കണം എന്നതാണ്.
മുതിർന്നവർ സുരക്ഷിതരായാൽ കുട്ടികളും സുരക്ഷിതരായി നിലനിൽക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്സീൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, അവരും വാക്സിൻ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക