ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് ഒരുവർഷം. കഴിഞ്ഞ ജൂൺ 15-ന് രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ 35-ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇക്കാര്യം ചൈന സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിലും വിലക്കിലേക്കും നയിച്ചിരുന്നു.
സൈനിക-നയതന്ത്ര തലത്തിൽ പലവട്ടം ചർച്ച നടന്നെങ്കിലും അതിർത്തിയിലെ പിരിമുറുക്കം അയഞ്ഞിട്ടില്ല. പാംഗോങ് തടാകം, ഗാൽവൻ താഴ്വര എന്നിവിടങ്ങളിൽനിന്ന് ഇരു രാജ്യങ്ങളും ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിച്ചെങ്കിലും ഡെപ്സാങ്ങിലും ഗോഗ്രയുടെ ഭാഗങ്ങളിലും ഇപ്പോഴും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. അതിർത്തിയിലുടനീളം ചൈന അവരുടെ സ്ഥലത്ത് സൈനികസാന്നിധ്യം ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫീൽഡ് ആശുപത്രികളും ശൈത്യസഞ്ചാരയോഗ്യമായ വാഹനങ്ങളും ധാരാളമായി മേഖലയിൽ എത്തിച്ചത് ദീർഘകാല ലക്ഷ്യംവെച്ചുള്ള ചൈനയുടെ നീക്കമായാണ് ഇന്ത്യൻ സൈന്യം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക