തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസ്സും മരിച്ച തീയതിയും വെച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
ഇനിമുതല്‍ പേരും വയസ്സും സ്ഥലവും വെച്ച് പ്രസിദ്ധീകരിക്കാനാണു തീരുമാനം. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
കൊവിഡ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുന്നത്. 2020 ഡിസംബറിലാണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് അവസാനിപ്പിച്ചത്. പട്ടിക പുനപ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവന്‍ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക