കൊച്ചി: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡനക്കേസിൽ മുൻ ഭർത്താവും നടനുമായ ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളരുതെന്ന കർശനമായ നിർദ്ദേശം ഉത്തരവിലുണ്ട്. ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്ബാകെ ഹാജരാവണം. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
നേരത്തെ അമ്പിളിദേവി നൽകിയ പരാതിയിൽ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ സമയപരിധി ജൂലൈ ഏഴുവരെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചതും മുൻകൂർ ജാമ്യം നൽകിയതും. സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരകവുമായ പീഡനങ്ങൾ ആദിത്യൻ ജയൻ ഏൽപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ചവറ പൊലീസിലാണ് അമ്പിളിദേവി പരാതി നൽകിയത്.
തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. ആദിത്യൻ ജയന് 13 വയസുള്ള കുട്ടിയുടെ അമ്മയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമ്പിളിദേവി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തൃശൂരിൽ ആദിത്യൻ ജയൻ വാടകയ്ക്ക് താമസിയ്ക്കുന്ന വീടിനടുത്തുള്ള യുവതിയുമായി അടുപ്പത്തിലാണെന്നായിരുന്നു ആരോപണം. പിന്നീട് വിവാഹമോചനത്തിനായി ആദിത്യൻ തന്നെ നിർബന്ധിയ്ക്കുന്നതായും നടി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക