തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിങ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണു തീരുമാനം.
വ്യാഴാഴ്ച 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഫ്ലുവന്‍സ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കോവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസ്സിന് താഴെ പ്രായമുള്ളവര്‍, വാക്സീനെടുക്കാത്ത 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒപിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്കു ചികിത്സ തേടുന്ന രോഗികള്‍ (ഡോക്ടറുടെ നിര്‍ദേശ പ്രകാരം) എന്നിവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. കോവിഡ് മുക്തരായവരെ പരിശോധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാംപിളുകള്‍ അയയ്ക്കും. ഇതുകൂടാതെ ടെസ്റ്റിങ് ക്യാംപുകളും സംഘടിപ്പിക്കും. പോസിറ്റിവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസലേഷനിലേക്കു മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക