ഒരിക്കല്‍ ഉറപ്പായും രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാവുമെന്ന് മുന്‍ താരം ഡബ്ല്യു.വി രാമന്. അത് എപ്പോള്‍ സംഭവിക്കുമെന്ന് പറയാനാവില്ലെന്നും എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് ദ്രാവിഡ് എത്തുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എപ്പോള്‍ ഇത് സംഭവിക്കും എന്ന് പറയാന്‍ എനിക്കാവില്ല. എന്നാല്‍ ദ്രാവിഡ് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോള്‍ അത് സംഭവിക്കും. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഈ യുവനിരയ്ക്കൊപ്പം ദ്രാവിഡ് പ്രവര്‍ത്തിക്കുന്നു. ഇനി ഒരു രണ്ട് വര്‍ഷം കൂടി തുടരെ പ്രവര്‍ത്തിച്ചാല്‍ അത് വളരെ അധികം ഗുണം ചെയ്യും.’
‘ദ്രാവിഡിന്റെ സാന്നിധ്യം തന്നെ കളിക്കാര്‍ക്ക് ഒരു ഉറപ്പ് നല്‍കുന്നുണ്ട്. കാരണം ദ്രാവിഡ് ശാന്തനാണ്. ക്രിക്കറ്റിന്റെ ഭാഗമാണ് തോല്‍വികളെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കളിക്കാര്‍ക്കൊപ്പം ഇരിക്കുന്നു. തങ്ങളെ തഴയില്ലെന്ന് കളിക്കാര്‍ക്ക് ഉറപ്പുണ്ടാവും. മോശം ഫോമില്‍ നില്ക്കുന്ന കളിക്കാര്‍ക്ക് പിന്തുണ നല്കി ഒപ്പം നില്ക്കുന്ന വ്യക്തികൂടിയാണ് ദ്രാവിഡ്’ ഡബ്ല്യു.വി രാമന് പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി ശ്രീലങ്കന്‍ പര്യടനത്തിലാണ് ദ്രാവിഡുള്ളത്. ഇന്ത്യയുടെ മുന്‍നിര ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ദ്രാവിഡിനെ ടീമിനൊപ്പം ലങ്കയ്ക്കയച്ചത്. രവി ശാസ്ത്രിയുടെ കാലാവധി ടി20 ലോക കപ്പ് കഴിയുന്നതോടെ അവസാനിക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് ദ്രാവിഡ് എത്തുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക