ദുബായ് ∙ സാനിറ്റൈസർ കുട്ടികളുടെ കണ്ണിൽ വീഴുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാഴ്ചയെ ബാധിച്ച കേസുകൾ കൂടിവരികയാണ്. പല അണുനാശിനികളിലും ഗണ്യമായ തോതിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നും ഇതു നേത്രപടലത്തെ ബാധിക്കുമെന്നും വ്യക്തമാക്കി.
ഗുരുതര പൊള്ളലേറ്റ 4 വയസ്സുകാരിയെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ കണ്ണിൽ ഇതു തെറിക്കുകയായിരുന്നു. കണ്ണിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. ആശുപത്രിയിൽ എത്തും മുൻപ് കണ്ണുകൾ ധാരാളം വെള്ളമുപയോഗിച്ച് കഴുകാനാണ് ഡോക്ടർമാരുടെ നിർദേശം. കുട്ടികൾക്കുള്ള സാനിറ്റൈസർ സ്റ്റാൻഡുകൾ സ്ഥാപിച്ചാൽ ഇതിനു പരിഹാരമാകും.
ചെറിയ പ്രായത്തിൽ കണ്ണുകൾക്കുണ്ടാകുന്ന തകരാർ ചികിത്സ വൈകുംതോറും ഗുരുതരമാകും. 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സാനിറ്റൈസർ ഉപയോഗം കൊണ്ടുള്ള നേത്രരോഗങ്ങൾ ഏഴിരട്ടി വർധിച്ചതായാണു റിപ്പോർട്ട്.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
∙ കുട്ടികളെ സോപ്പും വെള്ളവും ഉപയോഗിക്കാൻ ശീലിപ്പിക്കുക. സാനിറ്റൈസർ വേണ്ടിവരുന്ന സാഹചര്യമാണെങ്കിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം.
∙ പ്രകൃതിദത്തവുമായ സാനിറ്റൈസർ ആണ് ഉചിതം. ∙ സാനിറ്റൈസർ വളരെ കുറച്ചുമാത്രം ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.
∙ സാനിറ്റൈസർ ഉപയോഗിച്ച ശേഷം കൈകൾ ഉണങ്ങും മുൻപ് കണ്ണിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കുക.
∙ അബദ്ധത്തിലോ മറ്റോ കണ്ണിൽ പതിച്ചാൽ ശുദ്ധജലം കൊണ്ട് ഉടൻ ശുചിയാക്കുക. ∙ കാഴ്ചയ്ക്ക് മങ്ങലോ വേദനയോ അനുഭവപ്പെട്ടാൽ വൈകാതെ ആശുപത്രിയിലെത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക