ഭർത്താവിനെ വഴിതെറ്റിക്കുന്നുവെന്ന സംശയത്തെ തുടർന്ന് യുവതി നൽകിയ ക്വട്ടേഷൻ പ്രകാരം കരാറുകാരനെ വെട്ടിയ കേസിൽ 4 പേർ അറസ്റ്റിൽ. കരാറുകാരനായ സുരേഷ് ബാബു (52)നെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് നാലു പേര് പിടിയിലായത്. പരിയാരത്താണ് സംഭവം.
ചെങ്ങത്തടത്തെ തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയും പടന്നപ്പാലത്തെ ഫ്ലാറ്റില്‍ താമസക്കാരിയുമായ സീമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ഇവർ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുന്നുവെന്ന് തോന്നിയാണ് മുന്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രതീഷിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം കേസിൽ ക്വട്ടേഷന്‍ നല്‍കിയത് വനിതയാണെന്നത് അപൂര്‍വമാണെന്നാണ് അന്വേഷണസംഘം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക