കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തിൻറെ ഇരയായി മരിച്ച വിസ്മയയുടെ വീട്ടിൽ ഗതാഗത മന്ത്രി ആൻറണി രാജു ഇന്ന് സന്ദർശനം നടത്തും.
രാവിലെ പതിനൊന്ന് മണിയോടെയാകും നിലമേലിലുളള വിസ്മയയുടെ വീട്ടിൽ മന്ത്രി എത്തുക. ബന്ധുക്കളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ സന്ദർശനം.
കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പുറത്താക്കാനുളള തീരുമാനം ഇന്നലെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് ഇന്നത്തെ സന്ദർശനം.
അതേസമയം കിരണിനെ പുറത്താക്കിയിതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും അന്തസ്സിനും സൽപ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാൽ 1960-ലെ കേരളാ സിവിൽ സർവ്വീസ് ചട്ടം പ്രകാരമാണ് നടപടി. സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക