കൊച്ചി: ദന്തൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് വില്പന നടത്തിയ കേസിൽ അറസ്റ്റിൽ ആയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികൾ ആയ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പൊലീസിൻറെ പിടിയിലായത്.
ഇന്ന് ഉച്ചയോടെ വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്ട്രെറ്റിന് മുന്നിൽ ഹാജരാക്കുക. ബീഹാർ പൊലീസിൻറെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖിൽ 35,000 രൂപ നൽകിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രാഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക