കാസര്‍കോടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയുടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോളജുകള്‍ തുറന്നതിന് ശേഷം ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് അറുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളി വിദ്യാര്‍ഥികളാണെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.
വിദ്യാഭ്യാസ ഹബ്ബായ മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലാണ് ആശങ്ക പരത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ കോവിഡ് പടരുന്നത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കായി കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മലയാളി വിദ്യാര്‍ഥികളടക്കം നിരവധി പേര് മംഗളൂരുവിലേക്ക് എത്തിയിരുന്നു. ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് വരുന്നതെങ്കിലും പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ പലരും രോഗബാധിതരായി. കാസര്‍കോട് നിന്നുള്ള വിദ്യാര്‍ഥികള്‍ വ്യാപകമായി മംഗളൂരുവില്‍ പഠിക്കുന്നുണ്ടെങ്കിലും അവരില്‍ ബഹുഭൂരിപക്ഷവും ദിവസവും പോയിവരുന്നവരാണ്.
എന്നാല്‍ കേരളത്തിലെ മറ്റ് ജില്ലകളിലെ ഹോസ്റ്റലില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൂടുതലായി കോവിഡ് സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയും ജില്ലാ ഭരണകൂടവും അറിയിച്ചു. കോളജുകള്‍ തുറന്നിട്ട് ഇതുവരെ 620 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. പരീക്ഷകളിലും മറ്റ് ക്ലാസുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക