കൊല്ലം: വിസ്മയ കേസിൽ കിരൺകുമാറിന് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്, വിസ്മയ അനുഭവിച്ചിരുന്ന മാനസിക സംഘർഷം കിരണിന് കൃത്യമായി അറിയാമായിരുന്നതുകൊണ്ടെന്ന് പൊലീസ്.
താൻ ആത്മഹത്യയുടെ വക്കിലാണെന്നു വിസ്മയ കിരണിനോടു പലവട്ടം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഭാര്യ അങ്ങനെയൊരു അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കിരൺ പീഡനം തുടർന്നു. ഇത് ആത്മഹത്യാ പ്രേരണയാണെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 17 ന് കിരൺ വിസ്മയയെ പന്തളത്തെ കോളജിൽ എത്തി കൂട്ടിക്കൊണ്ടു വന്ന ശേഷം അമ്മയോടു മാത്രം ഫോണിൽ സംസാരിക്കാനേ അനുവാദം നൽകിയിരുന്നുള്ളൂ.
അച്ഛനോടും സഹോദരനോടും വലിയ സ്നേഹബന്ധമുണ്ടായിരുന്ന വിസ്മയയ്ക്ക് അവരോടു സംസാരിക്കാനാകാഞ്ഞത് വലിയ മാനസിക ആഘാതമായി. ഇതിനിടെ സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ തുടരുകയും ചെയ്തു.
തന്നെയൊന്നു രക്ഷപ്പെടുത്താമോയെന്ന മട്ടിൽ വിസ്മയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച സന്ദേശങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മാനസിക സമ്മർദം മൂലം കൊച്ചിയിലുള്ള ഒരു കൗൺസിലറുടെ സഹായം വിസ്മയ തേടിയതും അദ്ദേഹത്തോട് സ്ത്രീധന പീഡനത്തിന്റെ വിവരങ്ങൾ പറഞ്ഞതും പൊലീസിനു തെളിവായി. ഇനി എനിക്ക് എന്റെ വീട്ടിൽ നിന്ന് ഒന്നും കിട്ടാനില്ല എന്നു സൂചിപ്പിച്ചു കൊണ്ട് ഭർത്താവിന്റെ സഹോദരിക്കും സന്ദേശം അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക