ന്യൂയോർക്ക്:പട്ടാളശക്തിയിലൂടെയല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രത്തിലൂടെ അമേരിക്കയെ പുതുയുഗത്തിലേക്ക് നയിക്കാനാണ് തന്റെ പദ്ധതിയെന്ന് യു.എൻ. പൊതുസഭയിലെ കന്നിപ്രസംഗത്തിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അവസാന ആയുധമെന്ന നിലക്കേ യു.എസ്. ഇനി സൈനികശക്തി ഉപയോഗിക്കൂ. അടുത്ത പത്തുകൊല്ലം ആഗോളസമൂഹത്തിന്റെ ഭാവി സംബന്ധിച്ച നിർണായകദശകമാണ്. 2024-ഓടെ കാലാവസ്ഥാവ്യതിയാനം തടയുന്നതിന് വികസ്വരരാജ്യങ്ങൾക്കുള്ള സഹായഫണ്ട് ഇരട്ടിയാക്കും. കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയുമടക്കമുള്ള വെല്ലുവിളികളോടുള്ള നമ്മുടെ പ്രതികരണം വരുംതലമുറകളിലും പ്രതിഫലിക്കും.
അതിനാൽ അത്തരം വിഷയങ്ങളിൽ ലോകരാജ്യങ്ങൾ സഹകരിച്ചുപ്രവർത്തിക്കേണ്ടതുണ്ട്. നവീനസാങ്കേതികവിദ്യയിലൂടെയും ആഗോളസഹകരണത്തിലൂടെയുമാണ് ഈ വെല്ലുവിളികൾ നേരിടേണ്ടത്.
യുദ്ധത്തിന്റെയല്ല, നയതന്ത്രത്തിന്റെ പുതുയുഗം നമ്മൾ തുടങ്ങുകയാണ്. അഫ്ഗാനിസ്താനിൽ 20 കൊല്ലം നീണ്ട യുദ്ധം ഞങ്ങൾ അവസാനിപ്പിച്ചു. സമാധാനം ആഗ്രഹിക്കുന്ന സഖ്യരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും, ഓസ്ട്രേലിയയും ബ്രിട്ടനും യു.എസും തമ്മിലുണ്ടാക്കിയ പ്രതിരോധ-സുരക്ഷാ കരാറിൽ ഫ്രാൻസും ചൈനയും വിമർശനമുയർത്തിയ പശ്ചാത്തലത്തിൽ ബൈഡൻ പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായി ശീതയുദ്ധത്തിന് തങ്ങളില്ലെന്ന് ചൈനയുടെ പേരുപറയാതെ ബൈഡൻ വ്യക്തമാക്കി.
പകരം സ്വേച്ഛാധിപതികളുമായി ശക്തമായി മത്സരിക്കും. യു.എസിന്റെ ശ്രദ്ധ ഇന്തോ-പസഫിക്കിൽ കേന്ദ്രീകരിച്ചിരിക്കയാണ്. ഭാവിക്കുവേണ്ടി രാജ്യത്തിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്നതിനാണ് മുൻഗണന – ബൈഡൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക