മലപ്പുറം: വിവാഹത്തിനു മുന്‍പ് ഭാവി മരുമകളുടെ പേര് ‘റേഷന്‍ കാര്‍ഡില്‍’ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹന്‍ദാസ് .
ചേളാരി തയ്യിലക്കടവില്‍ റേഷന്‍കട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേര്‍ക്കല്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മകന്റെ വിവാഹ ക്ഷണക്കത്താണ് മോഹന്‍ദാസ് റേഷന്‍ കാര്‍ഡ് രൂപത്തില്‍ തയാറാക്കിയത്.
വര്‍ഷങ്ങളായി റേഷന്‍ കട നടത്തുന്ന ഇദ്ദേഹത്തിന്റെ റേഷന്‍കടയോടുള്ള പ്രേമം തന്നെയാണ് വിവാഹ ക്ഷണക്കത്തിന് പിന്നിലും.
മകന് അരുണ്‍ദാസും തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് റേഷന്‍ കാര്‍ഡിന്റെ രൂപത്തിലാണ് മോഹന്‍ദാസ് അച്ചടിച്ചത്.
33 വര്‍ഷമായി റേഷന്‍കട നടത്തുന്നതിനാല്‍ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സില്‍ വന്നില്ലെന്ന് മോഹന്‍ദാസ് പറയുന്നു.
ആഡംബരമെല്ലാം ഒഴിവാക്കിയാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുന്‍പേജ്.
റേഷന്‍ കാര്‍ഡ് നമ്പറിനു പകരം സ്വന്തം ഫോണ്‍ നമ്പറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ദുബായില്‍ ബിസിനസ് നടത്തുകയാണ് മകന് അരുണ്‍ദാസ്. ഈ മാസം 28ന് വധൂഗൃഹത്തില്‍വച്ചാണ് വിവാഹം. ശേഷം സ്വവസതിയില്‍വച്ച് സൗഹൃദ സല്‍ക്കാരവും.
ലളിതവും എന്നാല്‍ ഏറെ വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക