കൊല്ലം: ഉത്ര വധക്കേസിൽ ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. ശിക്ഷ മാതൃകാപരമായിരിക്കണമെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു.
ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുതെന്നും, കേസിലെ പ്രതിയായ സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞു. സൂരജിന്റെ കുടുംബം വിധിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഉത്ര വധക്കേസ് പ്രതി അതി സമർത്ഥനും ക്രൂരനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നു. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവെന്നും എസ് പി ഹരിശങ്കർ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ (22) സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കൈയിൽ നിന്നാണ് മൂർഖനെ വാങ്ങിയത്.
2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറാം തീയതി സന്ധ്യയ്ക്ക് ഉത്രയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്ബിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക