തിരുവനന്തപുരം: കൊവിഡ് മരണത്തിലെ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാരിന് മുന്നിൽ അപ്പീൽ പ്രളയം. 20,101 പേരാണ് ഇതുവരെ അപ്പീൽ നൽകിയത്. കഴിഞ്ഞ മാസം ഒന്പത് മുതലാണ് കൊവിഡ് മരണ നഷ്ടപരിഹാരത്തിനായി പട്ടികയിലുൾപ്പെടുത്താനുള്ള അപ്പീലിനും രേഖകൾക്കുമായി സർക്കാർ ഓൺലൈൻ പോർട്ടൽ തുറന്നത്.
ഒരു മാസത്തോട് അടുക്കുമ്പോൾ പട്ടികയിലുൾപ്പെടാനുള്ള അപ്പീൽ മാത്രം 20,101 കടന്നു. ഇവരെല്ലാം നിലവിൽ സർക്കാരിന്റെ പട്ടികയ്ക്ക് പുറത്തുള്ളവരാണ്. നിലവിൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കിൽ തന്നെ മരണം 32,734 ആയരിക്കെയാണ് ഇത്രയും അപേക്ഷകൾ കൂടി ഇനി പരിഗണിക്കേണ്ടത്.
3675 അപേക്ഷകൾ ഇതുവരെ അംഗീകരിച്ചു. ബാക്കിയുള്ളവ കൂടി പുറത്തുവിടുന്നതോടെ സംസ്ഥാനത്തെ മരണക്കണക്ക് ഉയരുമെന്നുറപ്പാണ്.
നഷ്ടപരിഹാരത്തിനായി സുപ്രീംകോടതി മാർഗനിർദേശം കണക്കിലെടുത്ത് കഴിഞ്ഞ മാസം 22 മുതലാണ് സർക്കാർ പഴയ മരണം ഉൾപ്പെടുത്തി പുറത്തുവിടാൻ തുടങ്ങിയത്. 4614 മരണം ആണ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതിൽ 3283 ഉം ഈ മാർഗനിർദേശങ്ങൾ വരുന്നതിന് മുൻപ് സർക്കാർ തന്നെ പട്ടികയിൽ നിന്നൊഴിവാക്കിയവയാണ്.
അതായത് ആദ്യഘട്ടത്തിൽ സർക്കാർ തന്നെ മരണങ്ങളെ പട്ടികയ്ക്ക് പുറത്തുനിർത്തിയെന്ന വാദങ്ങളെ സാധൂകരിക്കുന്നതാണ് ഈ കണക്കുകൾ. മതിയായ രേഖകളില്ലാതരുന്നതിനാൽ അന്ന് ഉൾപ്പെടുത്തിയില്ല എന്നാണ് ഇതിനുള്ള വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക