മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 433.13 പോയന്റ് താഴ്ന്ന് 59,919.69ലും നിഫ്റ്റി 143.60 പോയന്റ് നഷ്ടത്തിൽ 17,873.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐഒസി, ടെക് മഹീന്ദ്ര, എസ്ബിഐ, ഒഎൻജിസി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടൈറ്റാൻ കമ്പനി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
യുഎസിലെ പണപ്പെരുപ്പ നിരക്ക് 30 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തിൽ വിപണികളെ ബാധിച്ചത്. ഇതേതുടർന്ന് യുഎസിലെ കടപ്പത്ര ആദായത്തിൽ വർധനവുമുണ്ടായി. ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിന്മാറുമോയെന്ന ആശങ്ക വിപണിയെ ബാധിച്ചു.
ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഐടി, ഫാർമ, റിയാൽറ്റി സൂചികകൾ 1-2ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക