പാലക്കാട്: അട്ടപ്പാടിയിൽ ആള്‍ക്കൂട്ട മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി മാറ്റി. ജനുവരി 25ലേക്കാണ് കോടതി കേസ് മാറ്റി വച്ചത്.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. മരണ സമയത്ത് മധുവിന്റെ ശരീരത്തില്‍ 50ലധികം മുറിവുകള്‍ ഉണ്ടൊയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്നതും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
സെപ്തംബറിൽ വിചാരണ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് നവംബർ 25ലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണനയ്ക്ക് എത്തിയപ്പോൾ പ്രതികൾ ഉന്നയിച്ച ആവശ്യം അംഗീകരിച്ച് കോടതി വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി. കേസിൽ ഡിജിറ്റൽ തെളിവുകൾ നൽകാൻ പ്രതികൾക്ക് കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിലാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിയത്. ജനുവരിയിൽ വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ കൈമാറണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക