എഴുപതുകളിലെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായിരുന്നു ബിന്ദു നനുഭായി ദേശായി. ബിന്ദു എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അവർ ആരാധകരുടെ ഹരമായി മാറി. 50 വർഷത്തോളം സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ ബിന്ദു 160ൽ അധികം സിനിമകളിൽ അഭിനയിച്ചു. തന്റെ രൂപത്തിന് സിനിമയിൽ സഹതാരങ്ങളായി അഭിനയിച്ചവരുടെ പ്രശംസ ലഭിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിന്ദു പറഞ്ഞു. പുരുഷൻമാർ എപ്പോഴും പുരുഷൻമാർ തന്നെയാണ്. അവര്‍ പലപ്പോഴും ഞാൻ വളരെ സെക്സിയാണെന്ന് പറഞ്ഞിരുന്നു. ചിലർ എന്റെ കണ്ണുകളെ പ്രശംസിച്ചു. പക്ഷേ, ആരും തന്നെ അതിരുവിട്ടില്ല ’– ബിന്ദു പറഞ്ഞു.
പുരുഷന്മാരെ മയക്കുന്ന മാദക സൗന്ദര്യമാണ് തനിക്കുണ്ടായിരുന്നതെന്നും അതിന്റെ പേരിൽ പഴികൾ കേൾക്കേണ്ടി വന്നിരുന്നതായും ബിന്ദു വ്യക്തമാക്കി. ‘ഒരിക്കൽ രാഖി എന്നെ പരസ്യമായി കെട്ടിപ്പിടിച്ചു. രാഖി എന്തിനാണ് ബിന്ദുവിനെ കെട്ടിപ്പിടിക്കുന്നതെന്ന് ആൾക്കൂട്ടത്തിൽ നിന്ന് ആരോ ചോദിച്ചു. ഞാനൊരു മോശക്കാരിയാണെന്ന ചിന്തയില്‍ നിന്നാണ് അത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം ഉണ്ടാകുന്നത്. തിയറ്ററുകളിൽ ആളുകള്‍ എന്നെ അധിക്ഷേപിച്ചു. എന്നാൽ ഈ അധിക്ഷേപത്തെ പോലും പോസിറ്റിവായി കാണാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. ഞാൻ ചെയ്ത വേഷത്തിന്റെ മികവാണ് ഈ അധിക്ഷേപത്തിനു പിന്നിലെന്ന് എനിക്കറിയാമായിരുന്നു. ഓരോ അധിക്ഷേപവും ഞാൻ പ്രശംസയായി കണ്ടു. പ്രാൺ സാബിനൊപ്പമുള്ള ‘രാസ് കി ബാത് കെ ദൂൻ തോ’ (‘ധർമ്മ’, 1973) എന്ന എന്റെ ഖവാലിയുടെ സമയത്ത്, പ്രേക്ഷകർ ആവേശത്തോടെ തിയേറ്ററുകളിലെ സ്ക്രീനിലേക്ക് നാണയങ്ങൾ എറിഞ്ഞു. ’– ബിന്ദു പറഞ്ഞു.
പുരുഷ ആരാധകർ ചുറ്റിലും വരുമ്പോൾ അവരുടെ ഭാര്യമാർ അവരെ എന്നിൽ നിന്നും അകറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നും ബിന്ദു വ്യക്തമാക്കി. ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ എന്റെ കണ്‍വെട്ടത്തു നിന്നും ഒളിപ്പിച്ചു നിർത്തും. ഞാൻ ഭർത്താക്കന്മാരെ അപഹരിക്കുമെന്നായിരുന്നു അവരുടെ ഭയം. ഭർത്താക്കന്മാർ സുന്ദരന്മാരാണെങ്കില് പറയുകയും വേണ്ട. അതൊക്കെ ആലോചിക്കുമ്പോൾ എനിക്കിപ്പോൾ ചിരിവരുന്നു. ’ തനിക്ക് കിട്ടിയതെല്ലാം നെഗറ്റീവ് കഥാപാത്രങ്ങളാണെങ്കിലും ജീവിതത്തിൽ ഒരിക്കലും ആരെയും വേദനിപ്പിച്ചിട്ടില്ല. മനഃപൂർവമല്ലാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക