ലഖ്നൗ: ആഗ്രയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി മകനുമായി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ ഓരോ വാക്കുകളും വിവരിക്കുകയാണ് സുശീല ചൗഹാൻ. തന്റെ മകൻ വിംഗ് കമാൻഡർ പി എസ് ചൗഹാന്റെ ശബ്ദം താൻ അവസാനമായി കേൾക്കുന്നതാണെന്ന് അന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല.
മണിക്കൂറുകൾക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരുടെ ജീവൻ അപഹരിച്ച ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ പി എസ് ചൗഹാനും ജീവന് വെടിഞ്ഞു.
കോയമ്പത്തൂരിലെ എയർഫോഴ്സ് ബേസിൽ നിന്ന് രാവിലെ 11.45 ന് നീലഗിരി കുന്നുകളിലെ വെല്ലിംഗ്ടണിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്ന എംഐ -17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു അദ്ദേഹം. ഭാര്യയെയും 12 വയസ്സുള്ള മകളെയും ഒമ്പത് വയസ്സുള്ള മകനെയും തനിച്ചാക്കിയാണ് വിയോഗം.
വിങ് കമാൻഡർ ചൗഹാൻ അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയവനാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്കൂളിൽ നിന്ന് പാസായ ശേഷം 2000-ൽ എയർഫോഴ്സിൽ ചേർന്നു. 2007-ലാണ് വിവാഹം.
തന്റെ മകന്റെ വേർപാടിൽ ഞെട്ടിപ്പോയ സുരേന്ദ്ര സിംഗ് ചൗഹാന്, വാർത്തകളിൽ നിന്നാണ് ദുരന്തത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് പറയുന്നു “അവൻ എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കും.”
ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അമ്മാവൻ യശ്പാൽ സിംഗ് ചൗഹാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക