സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ജനങ്ങളുടെ ചികിത്സ മുടങ്ങുന്ന രീതിയിലുള്ള സമരത്തില്‍ നിന്നും പിന്മാറാത്തവര്ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന രീതിയിലാണ്. പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നെന്നും, ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യമെന്നും, ഇത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍.എ.ജെ.ആര്.മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവുകയും ചെയ്തു.
എന്നാല്‍ ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കോവിഡ് ചികിത്സകളിലും മനപൂര്‍വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക