കൊല്ലം: മദ്യപിച്ച് ഉപദ്രവം പതിവാക്കിയ ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു. കൊല്ലം പട്ടാഴി സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ നിസയാണ് പൊലീസ് പിടിയിലായത്. നാൽപത്തിരണ്ടു വയസുകാരനായ സാബു എന്ന ഷാജഹാൻ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ വീട്ടിൽ ബഹളം കേട്ട് എത്തിയ ബന്ധുക്കൾ ഷാജഹാൻ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സാബുവിന്റെ ഭാര്യ നിസയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. മദ്യപിച്ചെത്തിയ സാബു തന്നെ അക്രമിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിൽപ്പിനിടെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നെന്നും നിസ പൊലീസിന് മൊഴി നൽകി. മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സാബുവിന്റെ പതിവായിരുന്നുവെന്നും സഹികെട്ടാണ് കടുംകൈ ചെയ്തതെന്നുമാണ് നിസ പൊലീസിനോട് പറഞ്ഞത്.നിസയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക