ചണ്ഡിഗഢ്: പഞ്ചാബിൽ മതത്തെ നിന്ദിച്ചെന്നാരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. കപൂർത്തലയിലെ ഗുരുദ്വാരയിൽ മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്.
മതനിന്ദ ആരോപിച്ച് 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകമാണ് പഞ്ചാബിൽ നടക്കുന്നത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ ഒരു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഗുരുദ്വാരയിൽ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് ആള്‍ക്കൂട്ടം ശഠിച്ചു. തുടര്‍ന്ന് പോലീസിന്റെ മുന്നില്‍ വച്ച് കൂടുതല്‍ പേര് ആക്രമിക്കുകയായിരുന്നു. വലിയ വടികളുമായായിരുന്നു ആക്രമണം.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ചതോപാധ്യായ വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ ആരാധനാലയങ്ങളിൽ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുദ്വാരകൾക്ക് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക