ഡല്‍ഹി: യൂട്യൂബ് വിഡിയോ നോക്കി ഭാര്യയുടെ പ്രസവം എടുക്കാൻ ഭർത്താവിന്റെ ശ്രമം. പ്രസവത്തോടെ കുഞ്ഞ് മരിക്കുകയും ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
32 വയസുള്ള ലോകനാഥനാണ് 28 വയസുള്ള ഭാര്യ ഗോമതിയുടെ പ്രസവം യൂട്യൂബ് വിഡിയോ നോക്കി ചെയ്യാൻ തീരുമാനിച്ചത്. യുവതിയുടെ കൂടി സമ്മതത്തോടെയായിരുന്നു ഈ നീക്കം.
ഇവർ പരിശോധനകൾക്ക് ആശുപത്രിയിൽ പോകാനും മടി കാണിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 13ന് പ്രസവം ഉണ്ടാകുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
എന്നാൽ പ്രസവ വേദന വരാതിരുന്നതോടെ ദമ്പതികൾ വീട്ടിൽ തന്നെ തുടർന്നു. 18ന് പ്രസവ വേദന വന്നപ്പോൾ ആശുപത്രിയിൽ െകാണ്ടുപോകാതെ സ്വയം പ്രസവമെടുക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.
പിന്നീട് യൂട്യൂബ് നോക്കി പ്രസവമെടുക്കാനും ആരംഭിച്ചു. എന്നാൽ ഈ സാഹസം കുഞ്ഞിന്റെ ജീവനെടുത്തു. പിന്നാലെ യുവതിയുടെ ആരോഗ്യനിലയും ഗുരുതരമായി.
സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ വെല്ലൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക