മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനതത്തെ കുറിച്ച് നടന് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനിടെ ലിജോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണ് ജയസൂര്യ പറയുന്നത്.
സല്യൂട്ട് കേരളം എന്ന പുരസ്കാരദാന ചടങ്ങിലാണ് താരം സംസാരിച്ചത്. തനിക്ക് വ്യക്തിപരമായി പറയാനുള്ളത് താന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെ കുറിച്ചാണ്. സിനിമ എന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തി വച്ചു തന്ന മനുഷ്യനാണ് മമ്മൂക്ക.
സിനിമയോടുള്ള സ്നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും താന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത.
അതിന്റെ അനുഭവം തനിക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് താന്‍ കരഞ്ഞു പോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ഒരു കാര്യം പറയാം. നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി.
ലിജോയും അസോസിയേറ്റ് ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണ്. അതു കഴിഞ്ഞ് മമ്മൂക്ക ചോദിച്ചു, ലിജോ എവിടെപ്പോയി? ലിജോ അപ്പുറത്തേക്ക് പോയെന്ന് ആരോ പറഞ്ഞു. മമ്മൂക്ക ചെന്ന് ലിജോയോട് ചോദിച്ചു, ”തനിക്ക് എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ” എന്ന്.
”അല്ല മമ്മൂക്ക, ഞാന്‍ ഇമോഷണല്‍ ആയിപ്പോയി” എന്നായിരുന്നു ലിജോയുടെ മറുപടി. ഇതൊക്കെയാണ് ഞങ്ങളെ പോലെയുള്ള വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ പാഠപുസ്തകം എന്ന് പറയുന്നത്. തങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മൂക്ക എന്നാണ് ജയസൂര്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക