തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു.
ഐ.സി.യുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റേണ്ട രോഗികളുടെയെണ്ണവും വര്‍ധിച്ച് തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ട്. അതേസമയം ബുധനാഴ്ച മുതല്‍ സ്കൂളുകള്‍ വാക്സിനേഷന് കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ക്ക് അന്തിമരൂപമായി.
രോഗവ്യാപനം കുതിച്ചുയരുമ്പോഴും ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണം കുറവാണെന്നതാണ് കേരളത്തിന്റെ പ്രധാന ആശ്വാസം.
എന്നാല്‍ ആ പ്രതീക്ഷയും തെറ്റുന്ന തരത്തിലാണ് കഴിഞ്ഞ ഒരാഴ്ചത്തെ രോഗവ്യാപനം. നിലവില്‍ 1, 03,864 രോഗികളാണ് കേരളത്തിലുള്ളത്.
ഒറ്റ ആഴ്ചകൊണ്ട് രോഗികളുടെയെണ്ണത്തിലുണ്ടായത് 144 ശതമാനം വര്‍ധന. ഇതനുസരിച്ച് വീട്ടിലെ വിശ്രമത്തിനപ്പുറം ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടവരുടെയെണ്ണവും ഈ ആഴ്ച ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 31 ശതമാനം വര്‍ധനയാണ് ഇക്കൂട്ടരിലുണ്ടായത്.
ഇതോടെ ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കേണ്ട ഗുരുതര ലക്ഷണമുള്ളവരും വര്‍ധിക്കുകയാണ്. ഐ.സി.യുവിലെ രോഗികളുടെയെണ്ണം 14 ശതമാനവും വെന്റിലേറ്ററിലേത് 3 ശതമാനവുമാണ് കൂടിയത്. ഓക്സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവരുടെയെണ്ണം 21 ശതമാനവും വര്‍ധിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് രോഗികള്‍ കൂടുതലുള്ളത്. അതേസമയം വാക്സിനേഷന് വേഗത്തിലാക്കി പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക