ഉപ്പളയിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി പെൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മൊഴിമാറ്റാനായി അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. എന്നാൽ കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി മാറ്റുകയായിരുന്നെന്നും അച്ഛന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കാസര്‍കോട് ഡിവൈഎസ്പി പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് പന്ത്രണ്ടുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചെന്ന് കാണിച്ചു കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. മുൻ ഭാര്യയുടെ അച്ഛൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഒന്നര മാസത്തെ പൊലീസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടു കൊല്ലത്തോളം മുത്തച്ഛൻ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നൽകിയത്.
പിന്നീട് ഈ മൊഴി മാറ്റി. ഇത് തുടരന്വേഷണത്തിൽ പൊലീസ് കുട്ടിയെ നിര്‍ബന്ധിച്ചു മാറ്റിച്ചതാണെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കാസര്‍കോട് ഡിവൈഎസ്പി അറിയിച്ചു. പരാതിയിൽ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഡിഐജിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് വീണ്ടും അന്വേഷിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കിടയിലുള്ള പ്രശ്നമാണ് പരാതിക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തൽ. ചൈൽഡ് വെൽഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്കുട്ടിയിപ്പോൾ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക