തിരുവനന്തപുരം∙ സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്തെഴുതി. പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തിരഞ്ഞെടുത്തതെന്ന് കെഎസ്ഐടിഐഎൽ (കേരള സ്റ്റേറ്റ് ഇൻഫര്മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) അധികൃതർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
സ്പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതിൽ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ഈ മൂന്നുപേരുടെ ഭാഗത്തുനിന്ന് ഉണ്ടായ ബോധപൂർവമായ പ്രവൃത്തികൾ കാരണമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചതെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്പേസ് പാർക്കിൽ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ബയോഡേറ്റ തയാറാക്കി കൊടുത്തത് ശിവശങ്കറാണെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു. തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കെപിഎംജി എന്ന കൺസൾട്ടൻസിയെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ നിയമനം നടത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക