ഒരു നിമിഷം കൊണ്ട് തകർന്നത് രാജേഷിന്റെയും റജീനയുടെയും വർഷങ്ങൾ നീണ്ട അധ്വാനമായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കന്യേൽ വീട്ടിൽ രാജേഷിന്റെ വീടിനുണ്ടായ തീപിടിത്തത്തിൽ എല്ലാം നശിക്കുകയായിരുന്നു.
മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഈ കുടുംബത്തിന്. വെള്ളിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത് ചെറിയ രീതിയിൽ ചായക്കട നടത്തി വരുന്ന റജീന സന്ധ്യക്ക് നിലവിളക്ക് കത്തിച്ച ശേഷം വീണ്ടും കടയിലേക്ക് പോയി.അൽപ്പസമയം കഴിഞ്ഞപ്പോൾ അയൽവാസികൾ അറിയിച്ചതനുസരിച്ച് ഓടിയെത്തിയപ്പോൾ കണ്ടത്, തന്റെ വീട് കത്തുന്നതാണ്.
പുക ഉയർന്നതിനാൽ അകത്തേക്ക് കടക്കാനും കഴിഞ്ഞില്ല. അയൽവാസികൾ വെള്ളമൊഴിച്ച തീയണച്ചു. അകത്തു കയറിയപ്പോൾ ടെലിവിഷൻ, മറ്റ് ഫർണീച്ചർ, ഫാൻ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള പൂർണ്ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുക ശ്വസിച്ചതിനെ തുടർന്ന് രാജേഷിന്റെ മകൻ അജേഷ് (22) കുഴഞ്ഞുവീഴുകയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത അമ്പതിനായിരം രൂപയിൽ മിച്ചമുണ്ടായിരുന്ന നാൽപ്പതിനായിരം രൂപയും കടയിൽ നിന്നു ലഭിച്ച മിച്ചമുണ്ടായിരുന്ന പണവും കത്തിനശിച്ചു. ആധാർ കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ രേഖകളും കത്തിനശിച്ചു. ആറ് വർഷം മുൻപ് വായ്പയെടുത്തു നിർമിച്ച വീടിന്റെ വായ്പാ അടവ് പൂർത്തിയാകുന്നതിന് മുൻപാണ് ഈ അപകടം. ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ ഭർത്താവ് രാജേഷ് തന്റെ വീട്ടിലുണ്ടായ അപകടം ഇതുവരെ അറിഞ്ഞിട്ടില്ല. ഇനിയും ദിവസങ്ങൾക്കു ശേഷമേ രാജേഷ് വീട്ടിലെത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക