തിരുവനന്തപുരം: സ്ത്രീകള്‍ വര്‍ഷങ്ങളോളം അതിക്രമങ്ങള്‍ സഹിച്ച് ഒടുവില്‍ തുറന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ.
വനിതാ ദിനത്തോടനുബന്ധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയായ ആര്‍ജ്ജവ 2022′ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജയുടെ പ്രതികരണം. മുന്‍മന്ത്രിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
ഒരു കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ട്. ചിലര്‍ പറയുന്നത് കേള്‍ക്കാം വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാന്‍ എന്തിന് വര്‍ഷങ്ങളോളം കാത്തു നില്ക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോള്‍ പറയണം. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം.
ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആര്‍ജവമില്ലെങ്കില്‍ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നില്‍ക്കണം,’ കെകെ ശൈലജ പറഞ്ഞു.
തന്റേടം എന്നത് അഹങ്കാരമല്ല, അത് തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസത്തിലേക്ക് വരാന്‍ കഴിയണം. കൂട്ടത്തില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ ആ ബുദ്ധിമുട്ടില്‍ നമ്മള് ഒന്നിച്ചു നില്‍ക്കണം. ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തിൽ ഒരാൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് ശൈലജ പറഞ്ഞു.
സിനിമ മേഖലയിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ശ്രമങ്ങൾ വേണം. പരാതി പറയാൻ സ്ത്രീകളും കേൾക്കാൻ സംഘടനയും തയ്യാറാകണമെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക