മൂന്നാര്‍ ടൗണിന്റെ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറി കട വിടാതെ പുന്തുടര്ന്ന് കാട്ടാനകള്‍ നശിപ്പിക്കുന്നകത് പതിവാകുന്നു. അഞ്ചാം തവണയാണ് കട കാട്ടാനകള്‍ തകര്‍ക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെ എത്തിയ കാട്ടാന കട കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി.
ടൗണിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും ഏറെ നേരം അവിടെ തന്നെ തുടര്‍ന്ന കാട്ടാന വിവരമറിഞ്ഞ് കൂടുതല്‍ പേര് എത്തിയതോടെയാണ് പിന്‍വാങ്ങാന്‍ തയ്യാറായത്. നഗരം ലോക്ക് ഡൗണിലായപ്പോള്‍ മൂന്നാര്‍ ടൗണില്‍ രാത്രികാലങ്ങളില്‍ എത്തിയ കാട്ടാന കടകള്‍ ആക്രമിക്കുന്നത് പതിവായിരുന്നു.
മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ എത്തി രണ്ടു തവണ കടകള്‍ തകര്‍ത്ത കാട്ടാനകള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കട നാലു തവണയാണ് തകര്‍ത്തത്. ആനകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ക്യാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകള്‍ നോട്ടമിട്ട് വച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ കച്ചവടക്കാര്‍ക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു.
കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ ടൗണില്‍ പതിവായിട്ടും വനം വകുപ്പിന്റെ പക്കല്‍ നിന്നും നടപടികള്‍ ഉണ്ടാകാത്തത് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിനു സമീപം മൂന്നാര്‍ – ഉടുമലപേട്ട അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ആര്.ടി.സി ബസിന്റെ ചില്ലു തകര്‍ത്ത് മണിക്കൂറുകള്‍ പിന്നിടും മുമ്പേയാണ് കടയ്ക്കു നേരെയുള്ള ആനയുടെ പരാക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക