നിറങ്ങളുടെ അപൂർവ ഉത്സവമൊരുക്കി ടുലിപ് പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്ന മാസ്മരിക ഭൂമി. കശ്മീരിലെ ദാൽ തടാക തീരത്തെ ഇന്ദിരാഗാന്ധി സ്മാരക ട്യൂലിപ് ഉദ്യാനത്തിൽ അരങ്ങേറുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പോത്സവം.
കഴിഞ്ഞ മാസം 23നാണ് ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. ഇതുവരെ 3.5 ലക്ഷം സഞ്ചാരികൾ ഉദ്യാനം സന്ദർശിച്ചുവെന്നാണ് ജമ്മു കശ്മീർ ടൂറിസം, ഫ്ലോറികൾച്ചർ വകുപ്പ് അധികൃതരുടെ കണക്ക്.
കോവിഡിനെ തുടർന്ന കുറെക്കാലം ഉദ്യാനം തുറന്നിരുന്നില്ല. അതുകൊണ്ടു തന്നെ ഇക്കുറി ആവേശത്തോടെയാണ് സഞ്ചാരികൾ പ്രവഹിച്ചത്.
മുപ്പത് ഹെക്ടറിലാണ് ഉദ്യാനം. ലോകത്ത് ആകെയുള്ള 75 ഇനം ട്യൂലിപ്പുകൾ അറുപതോളം ഇനം ഇവിടെ വിരിഞ്ഞു നിൽക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന കട്ടചുവപ്പു മുതൽ ഇളം മഞ്ഞയും വെള്ളയും സങ്കര വർണങ്ങളുമടക്കം പല നിറങ്ങളിലും രൂപങ്ങളിലുമുണ്ട് പൂക്കൾ. ഏതു നിറമുള്ള പൂക്കളാണ് കൂടുതൽ ഇഷ്ടപ്പെടുക എന്നൊരു ചോദ്യമില്ല. കാരണം നൂറു ഡിസൈനുകളിൽ, നിറങ്ങളിൽ അവ ചേർന്നു നിൽക്കുമ്പോൾ എല്ലാം ഒന്നിനൊന്നു മനോഹരം.
ശ്രീനഗറിൽ ആദ്യം വിരിയുന്ന പൂക്കളാണ് ട്യൂലിപ്പുകൾ. വസന്തത്തിന്റെ വിളംബര പുഷ്പങ്ങൾ എന്നാണ് ഇവയ്ക്കു പേര് തന്നെ. ട്യൂലിപ്പുകൾ വിരിഞ്ഞ ശേഷമാണ് മറ്റു ചെടികൾ പുഷ്പിക്കുന്നതും താഴ്വര പൂക്കൾ കൊണ്ടു നിറയുന്നതും.
ആദ്യം വരുന്ന ട്യൂലിപ്പുകൾ ആദ്യമേ പൊഴിയുകയും ചെയ്യും. മൂന്ന്– നാല് ആഴ്ചകൾ മാത്രമാണ് പൂക്കളുടെ ആയുസ്സ്. ഈ വർഷം കാലാവസ്ഥയിൽ പതിവിലേറെ ചൂട് അനുഭവപ്പെട്ടതിനാൽ നേരത്തെ തന്നെ ഉദ്യാനം അടയ്ക്കുമെന്ന് ഉദ്യാനം അധികൃതർ പറഞ്ഞു.
സാധാരണ ഏപ്രിൽ മാസം മുഴുവൻ സഞ്ചാരികൾക്കു ഉദ്യാനത്തിൽ പ്രവേശനം ലഭിക്കുമായിരുന്നു.
ദാൽ തടാക തീരത്തു നിന്നു തെല്ലു ദുരമേയുള്ളു ഉദ്യാനത്തിലേക്ക്. നേരത്തെ സിറാജ്ബാഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക