കാഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം.
സാനോസ്വരെ, തസാങ് – 2, മസ്താങ് എന്ന പ്രദേശത്താണ് താരാ എയർലൈൻസ് വിമാനം തകർന്ന് വീണതെന്ന് നേപ്പാളി ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും നേപ്പാൾ സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൽ പുറത്തുവിട്ടു. വിമാനം പൂർണമായി കത്തിനശിച്ച ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
നാല് ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടർബോപ്രോപ് ട്വിൻ ഓട്ടർ 9 എൻ- എഇടി വിമാനമാണ് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിൽ നാല് പേരും ഒരേ കുടുംബത്തിലുള്ളവരാണ്.
നാല് ഇന്ത്യക്കാർ, രണ്ട് ജർമൻ പൗരൻമാർ, 13 നേപ്പാൾ പൗരൻമാർ എന്നിവരും നേപ്പാൾ പൗരൻമാർ തന്നെയായ മൂന്നംഗ ക്രൂവും അടക്കമുള്ളവരിൽ എത്ര പേർ രക്ഷപ്പെട്ടു എന്നടക്കം ഒരു സൂചനയും നേപ്പാൾ സൈന്യത്തിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക