45 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോവിഡ് അണുബാധയില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കാന്‍ കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സീന് സാധിച്ചതായി പഠനം.
ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള കോവിഷീല്‍ഡിന്റെ കാര്യക്ഷമതയെ കുറിച്ച് ഗവേഷണം നടത്തിയത്.
2021 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ ചെന്നൈയിലാണ് പഠനം നടത്തിയത്. ഈ സമയത്ത് 18ന് മുകളിലുള്ളവരുടെ വാക്സിനേഷന് ചെന്നൈയിൽ പുരോഗമിക്കുകയായിരുന്നു.
2021 മെയ് 22 ഓടു കൂടി ചെന്നൈയിലെ 45 വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 20 ശതമാനത്തിന് രണ്ട് ഡോസ് വാക്സീന് ലഭിച്ചു. ഗവേഷണത്തിനായി തിരഞ്ഞെടുത്ത 69,435 പേരില്‍ 21,793 പേര് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു.
45ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ കോവിഡിനെതിരെയുള്ള വാക്സീന് കാര്യക്ഷമത 61.3 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. രണ്ടാമത് ഡോസ് കോവിഷീല്‍ഡ് എടുത്ത ശേഷം കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള സ്ഥിതിവിശേഷമാണ് ഇത്.
മാറുന്ന കോവിഡ് വകഭേദങ്ങളുടെയും പുതിയ വാക്സീനുകളുടെയും ബൂസ്റ്റര്‍ ഡോസുകളുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഇതു പോലുള്ള കൂടുതല്‍ വാക്സീന് കാര്യക്ഷമതാ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. വാക്സീന്‍സ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക