തിരുവനന്തപുരം: ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനിടെ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തിന് കാരണം മഴയും തുടര്‍ച്ചയായ മണ്ണെടുപ്പുമാണെന്ന് സൂചന.
നെടുമങ്ങാട് കരകുളം കെല്‍ട്രോണ്‍ ജംഗഷന് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമല്‍ കുമാര്‍ (36) ഷിബു എന്നിവരാണ് മരിച്ചത്.
സ്വകാര്യ ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയിലായിരുന്നു തൊഴിലാളികള്‍. അടിത്തറക്കായി വാനം വെട്ടുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ജെസിബി ഉപയോഗിച്ചെടുത്ത കുഴി വൃത്തിയാക്കുന്നതിനായി നാല് പേര് കുഴിയിലേക്ക് ഇറങ്ങിയിരുന്നു. ഇവരില്‍ രണ്ട് പേരാണ് അപകടത്തില്‍പ്പെട്ടത്.
മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇവരെ പുറത്തെടുത്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും തുടര്‍ച്ചയായി മണ്ണെടുത്തതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം. മണ്ണെടുപ്പ് മൂലം സമീപത്തെ ടവറുകളും അപകടാവസ്ഥയിലാണെന്ന പരാതിയുമായി നാട്ടുകാരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക