ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 75 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോവിഡിനെ പോലെ വായുതന്മാത്രകള്‍ വഴി മങ്കിപോക്സ് പടരില്ല എന്നത് ഒരു ആശ്വാസമാണ്.
അതേ സമയം കോവിഡ് ശ്വാസകോശത്തെ ബാധിച്ചതുപോലെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കാനും ന്യുമോണിയക്ക് വരെ കാരണമാകാനും മങ്കിപോക്സ് വൈറസിന് സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ശ്വാസകോശത്തില്‍ കടുത്ത അണുബാധയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്ന മങ്കിപോക്സ് വൈറസ് ശ്വാസകോശത്തിലെ കോശസംയുക്തങ്ങളെ ആരോഗ്യത്തോടെയും , അയവുള്ളതാക്കിയും വയ്ക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം കുറയ്ക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു.
ഇത് ശ്വാസകോശത്തില്‍ നടക്കുന്ന ഓക്സിജന്റെ കൈമാറ്റത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോട്ടിയോമിക്സില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
മസ്തിഷ്കവീക്കം, രക്തദൂഷ്യം, ബ്രോങ്കോന്യുമോണിയ, കോര്‍ണിയയിലെ അണുബാധയും കാഴ്ച നഷ്ടവും എന്നിങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് മങ്കിപോക്സ് ബാധ നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പനി, മുഖത്ത് ആരംഭിച്ച് കൈകാലുകളിലേക്ക് പടരുന്ന ചര്‍മത്തിലെ തിണര്‍പ്പുകള്‍, തലവേദന, ലിംഫ് നോഡുകള്‍ വീര്‍ക്കല്‍, പേശിവേദന, ക്ഷീണം, തൊണ്ടവേദന, ചുമ, കണ്ണില്‍ വേദന, അവ്യക്തമായ കാഴ്ച, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം മറയല്‍, ചുഴലി, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയെല്ലാം മങ്കി പോക്സ് ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക