ലക്നൗ : ഉത്തർപ്രദേശിലെ കങ്കർഖേഡയിൽ മകളെ കൊലപ്പെടത്താൻ ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നൽകിയ പിതാവ് ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
വീട്ടുകാർക്ക് താൽപര്യമില്ലാത്ത പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ പിതാവ് തീരുമാനിച്ചത്.
ഇതിനായി മകൾ അഡ്മിറ്റായ ആശുപത്രിയിലെ ജീവനക്കാരനെ ചുമതലപ്പെടുത്തുകയായിരുന്നു. ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ കുത്തിവച്ചാണ് കൊല്ലാൻ ശ്രമിച്ചത്.
പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് നവീൻ കുമാർ, ആശുപത്രി ജീവനക്കാരൻ നരേഷ് കുമാർ, ഇവരെ സഹായിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പ്രണയബന്ധത്തെച്ചൊല്ലി നടന്ന തർക്കത്തിനു പിന്നാലെ പെൺകുട്ടി വീടിന്റെ മുകളിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
വീഴ്ചയിൽ പരുക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുരങ്ങുകളെ കണ്ട് ഭയന്നാണ് മകൾ താഴെ വീണതെന്നാണ് പിതാവ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്.
ഇതിനിടെയാണ് ഒരു ലക്ഷം രൂപ നൽകി ആശുപത്രി ജീവനക്കാരനായ നരേഷ് കുമാറിനെ മകളെ കൊലപ്പെടുത്താൻ ഏർപ്പാടാക്കിയത്.
ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വേഷത്തിൽ ഐസിയുവിൽ പ്രവേശിച്ച നരേഷ് കുമാർ, പെൺകുട്ടിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു.
എന്നാൽ, പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക