മലപ്പുറം: അഞ്ചുകോടി രൂപ വില പറഞ്ഞ് ഇരുതലമൂരി വിഭാഗത്തിൽപെടുന്ന പാമ്പിനെ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ.
ഒന്നാം പ്രതി പാണ്ടിക്കാട് വേങ്ങൂർ സ്വദേശി പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിക്(30), രണ്ടാം പ്രതി പെരിന്തൽമണ്ണയിൽ ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അൻസാർറഹീം (37) എന്നിവരാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയെയാണ് വിൽക്കാൻ ശ്രമിച്ചത്. പ്രതികള്‍ ഇരുതല മൂരിയുമായി സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെപ്പേരെ വില്പനയ്ക്കായി സമീപിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുഹമ്മദ് ആഷിക്കിനെ മേലാറ്റൂർ പൊലീസ് വെള്ളിയായ്ച അറസ്റ്റ് ചെയ്ത് വനം വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാം പ്രതി അൻസാർ റഹീമിനെ വേങ്ങൂരിൽ വച്ച് വനപാലകർ പിടികൂടിയത്.
ഇരുതലമൂരിയെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഘത്തിലെ കൂടുതല്‍ കണ്ണികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇരുതലമൂരിയെ വിദേശത്ത് എത്തിച്ച് വില്പന നടത്താനും ഇതേ സംഘം ആലോചിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ള ജീവികളുടെ ഗണത്തിൽ ഉൾപെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപന നടത്തുന്നതോ നിയമവിരുദ്ധമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക