ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗി എന്ന തമിഴ് ചിത്രം പങ്കുവയ്ക്കുന്നത് കുടുംബത്തിന്റെ കഥയാണ്. ഒട്ടേറെ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ സിനിമയാണിതെന്ന് ആമുഖത്തിൽ എഴുതി കാണിക്കുന്നുണ്ടെങ്കിലും സമാനപ്രമേയത്തിന്റെ ആവർത്തന കാഴ്ചയല്ല ഗാർഗി.
പൂർണമായും ഇതൊരു സായ് പല്ലവി ചിത്രമാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഗാർഗി എന്ന സ്കൂൾ അധ്യാപികയായി സായ് പല്ലവി നടത്തുന്ന അസാധ്യ പ്രകടനമാണ് സിനിമയുടെ നട്ടെല്ല്.
ഒരു ഒൻപതു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ, ആ ഫ്ലാറ്റിലെ സെക്യൂരിറ്റിയും ഗാർഗിയുടെ അച്ഛനുമായ ബ്രഹ്മാനന്ദം പ്രതിയാകുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്.
അതുവരെ, സമൂഹം നിഷ്കർഷിക്കുന്ന സമയചക്രപരിധിയിൽ സ്കൂളും വീടുമായി കഴിയുന്ന ഒരു സാധാരണ സ്കൂൾ ടീച്ചറാണ് സായ് പല്ലവിയുടെ ഗാർഗി.
സമൂഹത്തിന്റെ വാർപ്പുമാതൃകയിലുള്ള സ്ത്രീയെന്നു ആദ്യകാഴ്ചയിൽ തോന്നിപ്പിക്കുകയും അതിന്റെ വൈരുദ്ധ്യ സ്വഭാവങ്ങളെ സിനിമയുടെ മുമ്പോട്ടുപോക്കിൽ തകർത്തെറിയുകയും ചെയ്യുന്ന കഥാപാത്ര വളർച്ചയാണ് പിന്നീട് ഗാർഗിയിൽ സംഭവിക്കുന്നത്.
ഏറെ സ്വാഭാവികവും സൂക്ഷ്മവുമാണ് ആ പരിണാമം. അവിടെയാണ്, ഗാർഗി എന്ന സിനിമയുടെ സൗന്ദര്യവും സായ് പല്ലവി എന്ന അഭിനേത്രിയുടെ പ്രതിഭയും പ്രതിഫലിക്കുന്നത്.
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ ഗൗരവമായി സമീപിക്കുന്ന സിനിമയാണ് ഗാർഗി. അപരിചതരെക്കാൾ അത്തരം കേസുകളിൽ വില്ലന്മാരാകുന്നത് സ്വന്തക്കാരും പരിചയക്കാരുമൊക്കെയാകുന്നതാണ് പലപ്പോഴും പല കേസുകളിലും കാണാറുള്ളത്.
സിനിമയും ആ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. എന്നാൽ, ക്ലൈമാക്സ് പഞ്ചിനു വേണ്ടി പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ പ്രതിയാക്കിയത് കല്ലുകടിയായി.
അതുവരെ നിർമിച്ചെടുത്ത കാഴ്ചകളുടെ തുടർച്ച പൊടുന്നനെ നഷ്ടപ്പെടുത്തിയ പോലെയായി ആ ട്വിസ്റ്റ്. യഥാർഥ പ്രതിയായി ആ കഥാപാത്രം ചൂണ്ടിക്കാണിക്കപ്പെടുന്നതിലല്ല, മറിച്ച് ആ തുറന്നുകാണിക്കൽ ഒട്ടും വിശ്വസനീയമായി അനുഭവപ്പെട്ടില്ല എന്നതാണ് പോരായ്മയായി തോന്നിയത്.
അത്തരമൊരു കുറ്റകൃത്യം ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമായി സംവേദനം ചെയ്യുന്നതിൽ മാത്രം തിരക്കഥ പരാജയപ്പെടുന്നു. എന്നാൽ, അഭിനേതാക്കളുടെ അസാധ്യ പ്രകടനവും മേക്കിങ്ങിലെ ബ്രില്യൻസും ഈ പരിമിതിയെ മറി കടക്കാൻ സിനിമയെ സഹായിക്കുന്നു.
യഥാർഥത്തിൽ, ഗാർഗിയിൽ തിരക്കഥയേക്കാൾ മികച്ചു നിൽക്കുന്നത് മെയ്ക്കിങ്ങും അഭിനേതാക്കളുടെ പ്രകടനങ്ങളും പശ്ചാത്തലസംഗീതവുമാണ്.
സിനിമയുടെ ആദ്യപകുതിയിലുള്ള ഇഴച്ചിൽ പ്രേക്ഷകർക്ക് അത്രയൊന്നും അനുഭവപ്പെടാതെ പോകുന്നതിനു കാരണവും മറ്റൊന്നല്ല. ഗാർഗിയുടെ മാനസികസംഘർഷങ്ങളെ ദൃശ്യവൽക്കരിക്കുന്നതിൽ ഛായാഗ്രാഹകരായ ശ്രയന്തിയും പ്രേംകൃഷ്ണ അക്കട്ടുവും പുലർത്തിയ മികവ് അസാധ്യമാണ്.
കേട്ടു പരിചയിച്ച പശ്ചാത്തലസംഗീതത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ട്രാക്കാണ് ഗോവിന്ദ് വസന്ത ഗാർഗിക്കു നൽകിയിരിക്കുന്നത്. അതും ഗാർഗിയുടെ സിനിമാകാഴ്ചയ്ക്ക് പുതുമ നൽകി.
എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലിയുടെ കട്ടുകൾ സിനിമയുടെ ചടുലത നിലനിറുത്തുന്നതായി. സിനിമയിൽ ഇടയ്ക്കിടെ വരുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങളും അതിന്റെ കളറിങ്ങും പുതുമയുള്ളതായി അനുഭവപ്പെട്ടു.
സിനിമയെ മൊത്തത്തിൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത് സായ് പല്ലവിയുടെ പ്രകടനമാണെന്ന് നിസംശയം പറയാം. പരിചിതമായ പ്രമേയത്തെ അതിഗംഭീര പ്രകടനത്തിലൂടെ മികച്ച കാഴ്ചാനുഭവമാക്കുകയാണ് ഗാർഗിയിലൂടെ സായ് പല്ലവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക