ബെംഗളൂരു: കർണാടകത്തിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരനരു പീഡനക്കേസിൽ അറസ്റ്റിൽ. മഠത്തിനു കീഴിലെ ഹോസ്റ്റലിൽ താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
ലിംഗായത്ത് വിഭാഗത്തിന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള സ്വാധീനം മൂലമാണ് അറസ്റ്റ് വൈകുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ളവരാണ്. 16, 15 വയസ്സ് പ്രായമുള്ളവരാണ് പരാതിക്കാരായ കുട്ടികൾ.
2019 ജനുവരി ഒന്നിനും 2022 ജൂൺ ആറിനും ഇടയിലായിരുന്നു പീഡനമെന്ന് കുട്ടികൾ സംസ്ഥാന ശിശുക്ഷേമ സമിതിയെ അറിയിച്ചു. പീഡനത്തിനു മുൻപു ലഹരി നൽകിയിരുന്നെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഓർമയുണ്ടെന്നും കുട്ടികൾ മൊഴി നൽകി.
സംഭവങ്ങളുടെ വിഡിയോ ഉണ്ടെന്നും ജൂഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ മാത്രമേ അവ കൈമാറൂ എന്നും കുട്ടികൾ അറിയിച്ചു. പോക്സോ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ആറു ദിവസത്തിനു ശേഷമാണ് അറസ്റ്റുണ്ടായത്. പീഡന ആരോപണം ഉയർന്നശേഷവും വിവിധ രാഷ്ട്രീയ നേതാക്കൾ മഠത്തിലെത്തി അദ്ദേഹത്തെ കണ്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക