കിഴക്കമ്പലം: എറണാകുളം പള്ളിക്കരയിൽ മലയാളിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാനക്കാരനായ ഭർത്താവ് തൂങ്ങി മരിച്ചു. ഊത്തിക്കയിൽ ഭാസ്കരന്റെ മകൾ ലിജിയാണ് (41) കൊല്ലപ്പെട്ടത്.
13 വർഷം മുൻപു കേരളത്തിൽ എത്തിയ ഒഡിഷ സ്വദേശി ഡിക്രുവിനെ (40) ലിജി പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.
ഇവർക്കു മൂന്നു മക്കളുണ്ട്. കേരളത്തിൽ സാജൻ എന്നായിരുന്നു ഡിക്രുവിന്റെ വിളിപ്പേര്. കൂലിപ്പണിയും മറ്റും ചെയ്തായിരുന്നു ജീവിതം.
പതിവായി മദ്യപിച്ചിരുന്ന ഇയാൾ ഭാര്യയുമായി വഴക്കിട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇന്നലെ രാത്രി 11.30നാണ് ഇയാൾ കത്തി ഉപയോഗിച്ചു ലിജിയുടെ കഴുത്തറുത്തത്.
സംഭവം അറിഞ്ഞ അയൽവാസികൾ ലിജിയെ രാത്രിതന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽവച്ചു മരിച്ചു.
ഇതോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാവിലെയാണു ഡിക്രുവിനെ 100 മീറ്റർ മാറി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക