തിരുവനന്തപുരം: വാവച്ചിയെയും കൂട്ടി ഒരു ദിവസം ദിവ്യ ചേച്ചി വീട്ടിലേക്കു കയറി വരുമെന്നായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് ആ വിവരം അറിയുന്നതു വരെ ഞങ്ങളെല്ലാം കരുതിയിരുന്നത്–’ ദിവ്യയുടെ അനുജത്തി ആർ.ജെ.ശരണ്യ പറയുന്നു.
ദിവ്യയുടെ മരണം അറിഞ്ഞു തളർന്നു വീണ രാധയെ പേരക്കുട്ടിയുടെ മരണം അറിയിക്കാതെ മറ്റൊരു വീട്ടിലേക്കു മാറ്റിയിരിക്കുകയാണ്. ദിവ്യയുടെ തിരോധാന കേസിൽ രാധയും കുടുംബവും നടത്തിയ പോരാട്ടത്തെക്കുറിച്ച് ശരണ്യ പറയുന്നു. ‘വേളാങ്കണ്ണിയിലേക്കെന്നു പറഞ്ഞാണ് മാഹിനൊപ്പം വാവച്ചിയെയും കൂട്ടി ചേച്ചി പോയത്. മൂന്നു ദിവസം കഴിഞ്ഞും വീട്ടിലെത്തിയില്ല.
അതോടെ അമ്മയും അച്ഛനും (ജയചന്ദ്രൻ) മാറനല്ലൂർ പൊലീസിൽ പരാതി നൽകി. മാഹീൻ പൂവാർ സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെയും പരാതി നൽകാൻ അവർ നിർദേശിച്ചു. അവിടേക്കു പോകുന്ന വഴി അമ്മ മാഹീനെ കണ്ടിരുന്നു. പൂവാർ സ്റ്റേഷനിൽ ഇക്കാര്യം പറഞ്ഞപ്പോൾ അവർ മാഹിനെ വിളിച്ചു വരുത്തി.
ഭാര്യയെയും കുടുംബത്തെയും ചില രാഷ്ട്രീയക്കാരെയും കൂട്ടിയാണ് മാഹിൻ എത്തിയത്. ദിവ്യയെ മൂന്നു ദിവസത്തിനുള്ളിൽ ഹാജരാക്കാമെന്ന് എഴുതി വച്ച് അവർ പോയി. മൂന്നു ദിവസം കഴിഞ്ഞ് അമ്മയും അച്ഛനും സ്റ്റേഷനിലെത്തി. പക്ഷേ, മാഹീൻ എത്തിയില്ല.
‘നിങ്ങൾ ഇങ്ങനെ ഇവിടെ കയറിയിറങ്ങേണ്ട, മാഹിൻ എത്തുമ്പോൾ അറിയിച്ചോളാം’– വീണ്ടും സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ പറഞ്ഞു. അതിനിടയിൽ, മാറനല്ലൂർ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനോടൊപ്പം അന്വേഷണത്തിന് അച്ഛനും അമ്മയും വേളാങ്കണ്ണിയിൽ പോയി.
ഒരു തുമ്പും കിട്ടിയില്ല. കുറെ പണം അതിന്റെ പേരിൽ ചെലവായി. പൊലീസുകാർ മാഹിനെ വിളിച്ച് ചോദ്യം ചെയ്തില്ല. അന്വേഷണത്തിനു പോയ പൊലീസുകാരൻ പലതവണയായി പത്രത്തിൽ പരസ്യം നൽകാനെന്ന പേരിലും മറ്റും എന്റെ വീട്ടുകാരിൽ നിന്നു പണം വാങ്ങിയിട്ടുണ്ട്.
‘അമ്മ മരിച്ചു പോയാലും മോള് വാവയ്ക്കു പണമെടുത്തു കൊടുക്കണേ’– ദിവ്യയുടെ മകൾ ഗൗരിയുടെ പേരിൽ അടച്ചു കൊണ്ടിരിക്കുന്ന ഇൻഷുറൻസിന്റെ പ്രീമിയം അടച്ച ശേഷം ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പോകുന്നതിനു മുൻപ് രാധ ഇളയ മകൾ ശരണ്യയെ വിളിച്ചു പറഞ്ഞു.
ഊരൂട്ടമ്പലത്തു നിന്ന് 11 വർഷം മുൻപു കാണാതായ ദിവ്യയുടെ അമ്മയാണ് പൂവച്ചൽ വേങ്ങവിള പുത്തൻവീട്ടിൽ രാധ. ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്തിയെന്ന് ദിവ്യയുടെ പങ്കാളി മാഹിൻകണ്ണ് വെളിപ്പെടുത്തിയത് തിങ്കളാഴ്ചയാണ്. ആ വിവരം പറയാനാണ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് രാധയെ അന്വേഷണോദ്യോഗസ്ഥർ വിളിച്ചു വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക