കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കേസായി പരിഗണിക്കുന്ന പത്മകേസില് കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്.
ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും പണം സമ്പാദിക്കാനുമുള്ള ഒന്നാം പ്രതി ഷാഫിയുടെ വഴിവിട്ട താൽപര്യമാണു പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലക്കേസിനു വഴിയൊരുക്കിയതെന്നു കുറ്റപത്രം പറയുന്നു.
എഫ്ഐആറിലെ പ്രതിപ്പട്ടികയിൽ മാറ്റം വരുത്താതെ പെരുമ്പാവൂർ സ്വദേശി ഷാഫിയെ ഒന്നാം പ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട ഭഗവൽസിങിനെ (70) രണ്ടാം പ്രതിയും ഭാര്യ ലൈലയെ (66) മൂന്നാം പ്രതിയുമാക്കിയാണു കുറ്റപത്രം സമർപ്പിച്ചത്.
ഇവരെ അറസ്റ്റ് ചെയ്തു 89–ാം ദിവസം ശക്തമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിനു നേട്ടമായി.
കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരം തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷാഫിയുടെ പണക്കൊതിയും സ്വഭാവ വൈകൃതവും, ആഭിചാരത്തിലൂടെ സാമ്പത്തിക ഉന്നതിയും ഐശ്വര്യവും നേടാമെന്ന രണ്ടും മൂന്നും പ്രതികളുടെ അന്ധവിശ്വാസവും ഒത്തുവന്നതാണു നരബലിക്കു കാരണമായതെന്നു കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു.
ഇതേ പ്രതികൾ നടത്തിയ ആദ്യ നരബലിക്കേസിന്റെ അന്വേഷണവും അവസാന ഘട്ടത്തിലാണ് അടുത്ത ആഴ്ചയിൽ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക