തിരുവനന്തപുരം: ജില്ലയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം. വെഞ്ഞാറമൂട് വേളാവൂരിൽ മറ്റൊരു കാറിൽ തട്ടിയതിനുശേഷം നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാറിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ.കെ.മൻസിലിൽ അസീഫ ബീവിയാണ് മരിച്ചത്. കാർ ഒാടിച്ച ഭർത്താവ് അബ്ദുൽ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി ആവശ്യങ്ങൾക്കായാണ് ചടയമംഗലത്ത് നിന്നു രാവിലെ കുടുംബം കാറിൽ തിരുവനന്തപുരത്തേക്കു തിരിച്ചത്. ഭാര്യയെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോകുന്നു എന്നാണ് അബ്ദുൽ കരീം അപകടത്തിനുശേഷം പറഞ്ഞത്.
അസീഫ ബീവി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വേളാവൂർ ആളുമാനൂർ ഉത്തമത്തിൽ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാർ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ മതിൽ പൂർണമായും തകർന്നു.
പത്തനംതിട്ടയിൽ നിന്നു വെഞ്ഞാറമൂട്ടിലേക്കു പോവുകയായിരുന്ന മറ്റൊരു കാറിൽ തട്ടിയതിനുശേഷമാണ് വീടിന്റെ മതിലിലേക്കു ഇടിച്ചു കയറിയത്. അപകടം പതിയിരിക്കുന്ന വളവുകളിൽ ഒന്നാണ് കഴക്കൂട്ടം ചെങ്ങന്നൂർ ബൈപ്പാസിലെ ആളുമാനൂർ വളവ്.
നെയ്യാറ്റിൻകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വട്ടിയൂർകാവ് പോളിടെക്നിക്കിലെ വിദ്യാർഥികളായ ആറാലുംമൂട് സ്വദേശി വിഷ്ണു (22), വടകോട് സ്വദേശി ഗോകുൽ കൃഷ്ണ (23) എന്നിവരാണ് മരിച്ചത്. കാറിലിരുന്ന ഒരാളിന് ഗുരുതരമായി പരുക്കേറ്റു. നെയ്യാറ്റിൻകര മൂന്ന് കല്ല്മൂട്ടിലെ പെട്രോൾ പമ്പിനു സമീപത്താണ് അപകടം നടന്നത്.
പൊളിടെക്നിക്കിലെ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി പുലർച്ചെയാണ് അപകടം നടന്നത്. നെയ്യാറ്റിൻകര ഭാഗത്തുനിന്നു വന്ന കാർ പെട്രോൾ അടിക്കാനായി പമ്പിലേക്കു കയറുമ്പോൾ അമിത വേഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക