വേനൽക്കാലത്തെ തീപിടിത്തങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാനും പൊള്ളലിൽ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളിൽ സംവിധാനങ്ങളുണ്ട്.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടാകാതേയും പൊള്ളലേക്കാതേയും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു.
വേനലിൽ തീപിടുത്തം ഉണ്ടായാൽ വളരെവേഗം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നൊക്കെ തീപിടിത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ട്.
പാചകം ചെയ്യുമ്പോഴും തീപിടിത്തമുണ്ടാകാതെ ശ്രദ്ധിക്കണം. അലക്ഷ്യമായ വസ്ത്രധാരണവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നത്.
അഗ്നിബാധയുണ്ടായാൽ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്. പ്രഥമ ശ്രുശ്രൂഷ നൽകി ചികിത്സ തേടണം.
തീ കൂടുതൽ പടരുമെന്നതിനാൽ പരിഭ്രമിച്ച് ഓടരുത്.
തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക.
അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക