ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങിന് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അമൃത്പാലിനെതിരെ എൻഐഎ അന്വേഷിക്കുന്നത്.
ലഹരിവിമുക്ത കേന്ദ്രങ്ങളിലെ യുവാക്കളെ ഉപയോഗിച്ച് ഒരു സ്വകാര്യ സൈന്യം കെട്ടിപ്പടുക്കാനുള്ള നീക്കമാണ് അമൃത്പാൽ നടത്തുന്നത്. അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള വാരിസ് പഞ്ചാബ് ദേ (ഡബ്ല്യുപിഡി) ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് വരുന്നവരെ പ്രേരിപ്പിച്ചുകൊണ്ട് അക്രമത്തിലേക്ക് തിരിക്കുകയാണ്. ഇവർക്ക് മയക്കുമരുന്നും വിതരണം ചെയ്യുന്നുണ്ട്. അനുയായികളാകാൻ തയ്യാറാകാത്തവരെ മർദ്ദിക്കും. ഡീ അഡിക്ഷൻ സെന്ററുകളിൽ ഡോക്ടർമാരോ മറ്റ് സൗകര്യങ്ങളോ ഇല്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനും അക്രമാസക്തമായ പ്രതിഷേധങ്ങളിലൂടെ ക്രമസമാധാനം തകർക്കാനുമാണ് ലക്ഷ്യം.
പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തുന്നത്. ദുബായിൽ ട്രക്ക് ഡ്രൈവറായിരിക്കെയാണ് അമൃത്പാൽ ഐഎസ്ഐയുമായി കരാറിൽ ഏർപ്പെട്ടത്. അമൃത്പാൽ പഞ്ചാബിൽ എത്തിയതിനുശേഷം പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ചുവെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക