ചണ്ഡിഗഡ്: ഹരിയാനയിൽ ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന് അഭയം നൽകിയ യുവതി അറസ്റ്റിൽ. അമൃത്പാലിനും കൂട്ടാളിയായ പപൽപ്രീത് സിങ്ങിനും അഭയം നൽകിയെന്ന് ആരോപിച്ചാണ് ഹരിയാന സ്വദേശിയായ ബൽജീത് കൗറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷബാദിലെ വീട്ടിലാണ് ബൽജീത് ഇരുവർക്കും അഭയം നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ പഞ്ചാബ് പൊലീസിന് കൈമാറി.
ബൽജീതിന്റെ വീട്ടിൽ നിന്ന് അമൃത്പാലും കൂട്ടാളിയും രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ തിങ്കളാഴ്ചയാണ് ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞത്. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച് കുട കൊണ്ട് മുഖം മറച്ച് നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.
പഞ്ചാബ് പൊലീസ് ആറാം ദിവസവും അമൃത്പാലിനായി തിരച്ചിൽ തുടരുകയാണ്. അമൃത്പാൽ സിങ് പഞ്ചാബിൽ നിന്ന് കടന്ന് ഹരിയാനയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഹരിയാനയിലും തിരച്ചിൽ ആരംഭിച്ചത്. അഞ്ച് വാഹനങ്ങളിലായി 12 മണിക്കൂർ തുടർച്ചയായി മാറി മാറി കയറിയാണ് അമൃത്പാൽ പഞ്ചാബിൽ നിന്ന് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക