സ്വകാര്യ മൃഗശാലയിൽ വളർത്തിയ സിംഹത്തിന്റെ കടിയേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം. യൂറോപ്പിലെ സ്ലൊവാക്യയിലെ ഓസ്കർഡയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. എക്സോട്ടിക് എന്നറിയപ്പെടുന്ന ജോസഫ് ബി എന്നയാളാണ് സ്വന്തം മൃഗശാലയിൽ വളർത്തു സിംഹത്തിന്റെ കടിയേറ്റ് കൊല്ലപ്പെട്ടത്.
ഇയാൾ താമസിക്കുന്ന വീടിനോട് ചേർന്ന് ആണ് ഇയാൾ മൃഗശാല നടത്തിക്കൊണ്ട് വന്നിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാളെ കാണാതെയാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അദ്ദേഹത്തിന്റെ അസ്ഥികൾ മൃഗശാലക്കുള്ളിൽ നിന്നും കണ്ടെത്തിയത്.
തുടർന്നാണ് മൃഗശാലയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൃഗങ്ങൾ ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസ് സംശയിച്ചത്. സിംഹങ്ങൾക്ക് ഭക്ഷണം കൊടുക്കാനായിരുന്നു അദ്ദേഹം ആ സമയം മൃഗശാലയ്ക്ക് ഉള്ളിലേക്ക് പോയത്. എന്നാൽ സിംഹങ്ങൾ അദ്ദേഹത്തെ തന്നെ ഭക്ഷണമാക്കി എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏതാനും അസ്ഥികൾ മാത്രമാണ് മൃഗശാലക്കുള്ളിൽ കണ്ടെത്താനായത്.
അതേസമയം ഇദ്ദേഹത്തിന് മൃഗങ്ങളെ വളർത്തുന്നതിനുള്ള ലൈസൻസിന്റെ കാലാവധി 2019 ൽ അവസാനിച്ചു എന്നും ഇപ്പോൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇയാൾ മൃഗങ്ങൾക്ക് ഭക്ഷണം നൽകാതെ ദിവസങ്ങളോളം പട്ടിണിക്ക് ഇടുന്നത് പതിവ് ആയിരുന്നുവെന്നും ചിലർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനുമുൻപും ഇദ്ദേഹത്തിൻറെ മൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചിട്ടുണ്ട് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക